അസീമിനെ കൊലപ്പെടുത്തിയത് ഷമീറും ഭാര്യയും ചേര്‍ന്ന്; നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ മരണം കൊലപാതകം



നെയ്യാറ്റിന്‍കരയിലെ അസീമിന്റെ മരണത്തില്‍ ഷമീര്‍, ഭാര്യ ജെനീഫ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അസീം സുഹൃത്ത് ഷമീറിന്റെ ഭാര്യ ജെനീഫയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. വീട്ടില്‍ അസീമിനെ കണ്ട ഷമീര്‍ പട്ടിക കൊണ്ട് അടിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. തലയ്ക്ക് അടിയേറ്റ് ബോധം നഷ്ടപ്പെട്ട അസീമിനെ ഷമീറും ഭാര്യയും വഴിയരികില്‍ ഉപേക്ഷിച്ചു. ഇരുവര്‍ക്കുമെതിരെ പൊഴിയൂര്‍ പൊലീസ് കൊലപാതക കുറ്റം ചുമത്തും.

നെയ്യാറ്റിന്‍കര കാരോട് – ചാരോട്ടുകോണം റോഡിലാണ് അസീമിനെ അപകടത്തില്‍പ്പെട്ട് റോഡരികില്‍ കണ്ടെത്തിയത്. വള്ളവിള പുതുവല്‍ പുത്തന്‍വീട്ടില്‍ അസീമിനെ ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ വഴിയരികില്‍ കണ്ടത്. പരുക്കേറ്റ അസീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പിന്നാലെ അസീമിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് അപകടമരണം അല്ലെന്ന് പൊലീസ് കണ്ടെത്തുന്നത്.

ഒറ്റ ദിവസം കൊണ്ടാണ് പൊലീസ് കേസിന്റെ ചുരുളഴിച്ച് പ്രതികളെ പിടികൂടിയത്. മാങ്കുഴിയിലെ സ്വന്തം വീട്ടില്‍ താമസിക്കുന്ന ജനീഫ ആല്‍ബട്ട് എന്ന 26 കാരിയെ കാണാന്‍ ഇന്നലെ രാത്രി അസീം അവിടേക്ക് പോയി. ഭാര്യ വീട്ടിലേക്ക് അവിചാരിതമായി എത്തിയ ജനീഫയുടെ ഭര്‍ത്താവ് കൊല്ലംകോട് സ്വദേശി ഷമീര്‍ അസീമിനെ കണ്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പട്ടിക കൊണ്ട് തലക്കടിയേറ്റ് അസീം വീണു. മരിച്ചെന്ന് കരുതി ജനീഫയും ഷമീറും ചേര്‍ന്ന് സ്‌കൂട്ടറിന്റെ നടുവിലിരുത്തി അസീമിനെ ആളൊഴിഞ്ഞ റോഡരികില്‍ ഉപേക്ഷിച്ചെന്നും പൊലീസ് പറയുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതികള്‍ കുറ്റം സമ്മതിച്ചു.

Previous Post Next Post