എറണാകുളത്ത് അത്യപൂർവമായ ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു








അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്നു ഉറപ്പിച്ചത്.
ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്നു ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചു.

ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർഗത്തിലൂടെ രോഗം ഭേദമാക്കാം.


Previous Post Next Post