മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്ന് രമേശ് ചെന്നിത്തല…..


 

തിരുവനന്തപുരം: ഗുണ്ടാ സൽക്കാരത്തിൽ ഡി വൈ എസ് പിയും പൊലീസുകാരും പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോൾ എത്രത്തോളം ജീർണ്ണിച്ചു എന്നതിന് തെളിവാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു. ഗുണ്ടാ പ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരേയും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നു. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.ഇവിടെ ഡി.ജി.പിയുണ്ടോ എന്ന് സംശയമാണ്. ആരാണ് ഡി.ജി.പി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോൾ പൊലീസിലെ ഉന്നതരിൽ ചിലർ അവരുമായി ആർത്തുല്ലസിച്ച് നടക്കുന്നു.അറിയപ്പെടുന്ന ഗുണ്ടകൾ എല്ലാം ജയിലിന് പുറത്താണ്. ഇവർക്ക് ഭരിക്കുന്ന പാർട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ഇത്രത്തോളം വ്യാപകമാകാൻ കാരണം അതാണ്. ഗുണ്ടകളും ഇവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.ക്രമസമാധാന നില വൻ തകർച്ചയിലാണ്. ഗ്രാമങ്ങളിൽ പോലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു. 142 കൊലപാതകങ്ങൾ ഈ വർഷം ഇതുവരെ നടന്നു. തിരഞ്ഞെടുപ്പിന് മുമ്പ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180ഗുണ്ടകളെയാണ് പിടിക്കാനായത്. ബാക്കിയുള്ളവരെ എന്തുകൊണ്ട് പിടിച്ചില്ല. തലസ്ഥാനത്ത് പോലും ഗുണ്ടകൾ അഴിഞ്ഞാടുന്നു. ഗുണ്ടാ ആക്രമണം നിരന്തരം ഉണ്ടാകുന്നു. ഭയം കൂടാതെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ നടപ്പാക്കിയ ഓപ്പറേഷൻ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണം. പൊലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടിൽ ഭരണപക്ഷത്തിന്റെ ഇടപെടലിൽ കാരണം കാര്യക്ഷമതയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൾ വെറും നോക്കുകുത്തികളായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Previous Post Next Post