ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിടിച്ചെടുത്ത തുകയുടെ ഉറവിടം വ്യക്തമാക്കണമെന്ന് സി പി എമ്മിനോട് ആദായനികുതി വകുപ്പ്


തൃശൂർ: ആദായ നികുതി വകുപ്പ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി രൂപ തിരിച്ചടക്കാനുള്ള സി പി എമ്മിന്റെ നീക്കം പാളി.തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന ഒരു കോടി രൂപ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സി.പി.എം. ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുക അതേപടി തിരിച്ച് നിക്ഷേപിക്കാന്‍ കൊണ്ടുവന്നതാണെന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി. തുക തിരിച്ചടക്കുന്നതാണ് നല്ലത് എന്ന നിയമോപദേശത്തിന്റെ ഭാഗമായാണ് ഈ നടപടിക്ക് സി പി എം നേതൃത്വം മുതിർന്നിട്ടുള്ളത്. എന്നാൽ ഉടനടി രംഗത്ത് വന്ന ആദായ നികുതി വകുപ്പ് പണം കസ്റ്റഡിയിൽ എടുക്കുകയും പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സി.പി.എം. നേതാക്കളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ വെളിപ്പെടുത്താതെ രഹസ്യമാക്കി വച്ച ബാങ്ക് അക്കൗണ്ടാണിത്. േനരത്തെ ആദായനികുതി വകുപ്പ് പരിശോധിച്ച് ഈ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പിടിച്ചെടുത്ത ഒരു കോടി രൂപയില്‍ നികുതിയും പിഴയുമായി ഏതാണ്ട് തൊണ്ണൂറു ശതമാനം വരെ നല്‍കേണ്ടി വരും. ഈ പണം എവിടെ നിന്നും വന്നു എന്നതിന് കൃത്യമായ ഒരു മറുപടി സി പി എം ഇത് വരെ നൽകിയിട്ടില്ല.

സി.പി.എം. തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിക്കാനാണ് ജീവനക്കാര്‍ എത്തിയത്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയിലാണ് അക്കൗണ്ട്. എന്നാൽ ആദായനികുതി വകുപ്പ് നടപടികൾ നടക്കുന്നതിനാൽ ഈ ശാഖയിലെ ഉദ്യോഗസ്ഥര്‍ ഉടനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

പണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കി നിയമപരമായ നടപടി മാത്രമാണ് സി.പി.എമ്മിന്റെ മുമ്പിലുള്ള പോംവഴി.
Previous Post Next Post