പാമ്പാടിക്ക് അഭിമാന നിമിഷം..സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നാടകം മണികര്‍ണ്ണിക, മികച്ച നടൻ ഗിരീഷ് രവി, മികച്ച നടിയായി തിരഞ്ഞെടുത്തത് പാമ്പാടി സ്വദേശിനിയായ മീനാക്ഷി ആദിത്യയെ



കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മെയ് 25 മുതല്‍ 29 വരെ കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടന്ന നാടകമത്സരത്തില്‍ മാറ്റുരച്ച 10 നാടകങ്ങളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ നാടകങ്ങള്‍ തിരഞ്ഞെടുത്തത്.19 കാറ്റഗറികളിലായാണ് അവാര്‍ഡ് നല്‍കുന്നത്.
സൗപര്‍ണ്ണിക തിരുവനന്തപുരത്തിന്റെ 'മണികര്‍ണ്ണിക' മികച്ച ഒന്നാമത്തെ നാടകമായും കോഴിക്കോട് സങ്കീര്‍ത്തനയുടെ 'പറന്നുയരാനൊരു ചിറക്' മികച്ച രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു. മികച്ച നാടകത്തിന് ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും മികച്ച രണ്ടാമത്തെ നാടകത്തിന് ശില്പവും പ്രശംസാപത്രവും 30,000 രൂപയും ലഭിക്കും. കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച 'ശാന്തം' എന്ന നാടകത്തിന്റെ സംവിധായകന്‍ രാജേഷ് ഇരുളത്തിനെ മികച്ച സംവിധായകനായും കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിച്ച 'പറന്നുയരാനൊരു ചിറക്' എന്ന നാടകത്തിന്റെ സംവിധായകന്‍ രാജീവന്‍ മമ്മിളിയെ മികച്ച രണ്ടാമത്തെ സംവിധായകനായും തെരഞ്ഞെടുത്തു. 

കായകുളം ദേവാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച 'ചന്ദ്രികാവസന്തം' എന്ന നാടകം രചിച്ച  കെ.സി ജോര്‍ജ്ജാണ് മികച്ച നാടകകൃത്ത് . ശാന്തം എന്ന നാടകം രചിച്ച ഹേമന്ത്കുമാറാണ് മികച്ച രണ്ടാമത്തെ നാടകകൃത്ത്. മികച്ച സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപ വീതവും മികച്ച രണ്ടാമത്തെ സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപ വീതവും ലഭിക്കും. 

ശാന്തത്തില്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് രവിയെ മികച്ച നടനായും തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ വാണവരുടെയും വീണവരുടെയും ഇടം എന്ന നാടകത്തില്‍ തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെയ്യാറ്റിന്‍കര സനലിനെ മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞടുത്തു. പറന്നുയരാനൊരു ചിറക് എന്ന നാടകത്തില്‍ ഗംഗ,തംബുരു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മീനാക്ഷി ആദിത്യയാണ് മികച്ച നടി 
പാമ്പാടി സ്വദേശിനിയാണ് മീനാക്ഷി ആദിത്യ 
2016 കാളിദാസ കലാകേന്ദ്രം   മായാദർപ്പൺ എന്ന നാടകത്തിന് മികച്ച രണ്ടാമത്തെ നടി    2017 കോഴിക്കോട് സങ്കീർത്തനയുടെ അരങ്ങിലെ അനാർക്കലി ക്ക് മികച്ച ഒന്നാമത്തെ നടി ഇപ്പോ വീണ്ടും കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാനൊരു ചിറക്  എന്ന നാടകത്തിലൂടെയാണ് അവാർഡ് നേടിയത്.
കഴിഞ്ഞ 32 വർഷമായി നാടക രംഗത്ത് പ്രവർത്തിക്കുന്നു 250 ൽ പരം പ്രാദേശികഅവാർഡുകൾ ലഭിച്ചിട്ടുണ്ട് ഇപ്പോൾ താമസം തിരുവനന്തപുരം പേയാടാണ്
പാമ്പാടി മഞ്ഞാടി ചന്ദ്ര മംഗലത്ത് പരേതരായ തങ്കപ്പൻ്റെയും ചെല്ലമ്മയുടെയും മകളാണ്
. മണികര്‍ണ്ണിക എന്ന നാടകത്തില്‍ ഝാന്‍സി റാണിയെ അവതരിപ്പിച്ച ഗ്രീഷ്മ ഉദയ് ആണ് മികച്ച രണ്ടാമത്തെ നടി. മികച്ച നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപ വീതവും ലഭിക്കും.  മികച്ച രണ്ടാമത്തെ നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.

പറന്നുയരാനൊരു ചിറകില്‍ ഗാനം ആലപിച്ച നിഷാദ്.കെ.കെയാണ് മികച്ച ഗായകന്‍. അക്ഷരകല തിരുവനന്തപുരം അവതരിപ്പിച്ച കുചേലനിലെ ഗാനം ആലപിച്ച ഡോ.ശ്യാമ.കെ.ആര്‍ ആണ് മികച്ച ഗായിക . ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപ വീതവും ലഭിക്കും. പറന്നുയരാനൊരു ചിറകിന് സംഗീതം ഒരുക്കിയ ഉദയകുമാര്‍ അഞ്ചല്‍ ആണ് മികച്ച സംഗീത സംവിധായകന്‍. മണികര്‍ണ്ണികയ്ക്ക് വേണ്ടി ഗാനങ്ങള്‍ രചിച്ച വിഭു പിരപ്പന്‍കോടാണ്  മികച്ച ഗാനരചയിതാവ് .ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ഊഴം എന്ന നാടകത്തിന്  രംഗപടം ഒരുക്കിയ വിജയന്‍ കടമ്പേരിയാണ് മികച്ച രംഗപട സംവിധായകന്‍. അദ്ദേഹത്തിന് ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും ലഭിക്കും.

വാണവരുടെയും വീണവരുടെയും ഇടത്തിന് ദീപസംവിധാനം ഒരുക്കിയ രാജേഷ് ഇരുളമാണ് മികച്ച ദീപസംവിധായകന്‍. മണികര്‍ണ്ണികയ്ക്ക് വസത്രാലങ്കാരം ഒരുക്കിയ  വക്കം മാഹീനെ മികച്ച വസ്ത്രാലങ്കാരത്തിന് അവാര്‍ഡിന് തെരഞ്ഞെടുത്തു.വാണവരുടെയും വീണവരുടെയും ഇടത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ അനില്‍ മാളയെ മികച്ച പശ്ചാത്തല സംഗീത സംവിധായകനായും തെരഞ്ഞെടുത്തു. മണികര്‍ണ്ണിക നാടകത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത അനില്‍ എം അര്‍ജ്ജുനന്‍ ആണ് മികച്ച ശബ്ദ ലേഖകന്‍. മികച്ച ദീപ സംവിധായകന്‍,വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീത സംവിധായകന്‍, ശബ്ദലേഖകന്‍ എന്നിവര്‍ക്ക് ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.

ചന്ദ്രികാവസന്തത്തില്‍ ചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനിത സുരേഷും മണികര്‍ണ്ണികയില്‍ ദമയന്തി,ക്യാപ്റ്റന്‍ ഗോഡണ്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുനില്‍ പൂമഠവും ജൂറി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഇരുവര്‍ക്കും ശില്പവും സാക്ഷ്യപത്രവും നല്‍കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. പ്രശസ്ത നാടകകൃത്തും നടനും തിരകഥാകൃത്തുമായ ബെന്നി പി  നായരമ്പലം ജൂറി ചെയര്‍മാനായും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സജിതാ മഠത്തില്‍,ഷിനില്‍ വടകര എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ്  നിര്‍ണ്ണയിച്ചത്. 

നടന്മാരെന്നതുപോലെ നടിമാരും നാടകവേദിയില്‍ വലിയ കുതിപ്പ് തന്നെ നടത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം അഭിനേത്രികളുടെ കടുത്ത മത്സരം തന്നെ നടന്നിട്ടുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു.സാങ്കേതിക വിദ്യയുടെ സര്‍ഗാത്മകമായ പ്രയോഗം പ്രൊഫഷണല്‍ നാടകവേദിയെ അത്യധികം മുന്നോട്ട് നയിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.എന്നാല്‍ സ്ത്രീ കലാകാരികള്‍ സാങ്കേതിക രംഗത്ത് ഈ വര്‍ഷം ഉണ്ടായിരുന്നതേയില്ല.പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ക്കുവേണ്ടി സമഗ്രമായ ഒരു വർക്ക് ഷോപ് സംഘടിപ്പിക്കുന്നതിനും ജൂറി നിര്‍ദ്ദേശിച്ചു.

അക്കാദമിയിലേക്ക് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച 24 പ്രൊഫഷണല്‍ നാടകങ്ങളില്‍ നിന്നാണ് പത്ത് നാടകങ്ങള്‍ മത്സരത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നാടകങ്ങളാണ് അവാര്‍ഡിന് അര്‍ഹമായിട്ടുള്ളത്. അവാര്‍ഡ് സമര്‍പ്പണ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Previous Post Next Post