അരുണാചലില്‍ ബിജെപിക്ക് ലീഡ്, 18 മണ്ഡലങ്ങളിൽ മുന്നേറ്റം




ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

രണ്ടിടത്തും ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന ബിജെപി 18 ഇടത്ത് ലീഡ് ചെയ്യുകയാണ്. സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച ആറിടത്താണ് ലീഡ് ചെയ്യുന്നത്.

അരുണാചലില്‍ 10 സീറ്റില്‍ ഇതിനോടകം ബിജെപി ജയിച്ചു

അരുണാചല്‍ പ്രദേശില്‍ 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

സിക്കിമിൽ എസ്‌കെഎമ്മും എസ്ഡിഎഫും തമ്മിലാണ് മത്സരം

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ഥികള്‍. 2019ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.


Previous Post Next Post