ഇടുക്കിയിൽ വ്യാജ ചാരായ വേട്ട; 50 ലിറ്റർ പിടികൂടി, ഒരാള്‍ അറസ്റ്റില്‍


ഇടുക്കി വണ്ടൻമേട് അഞ്ചേരികട ഭാ​ഗത്ത് നിന്ന് 50 ലിറ്റർ ചാരായം എക്സൈസ് പിടികൂടി. ‌സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി അഞ്ചേരിക്കട ഭാ​ഗത്ത് വ്യാപകമായി ചാരായം വില്പന നടത്തുന്നുണ്ടെന്ന് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ഇന്നലെ രാത്രി പരിശോധന നടത്തിയത്. സംഘം പരിശോധനക്ക് എത്തുന്നത് കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.

പരിശോധനയിൽ കൊച്ചറ സ്വദേശികളായ പുളിക്കൽ തങ്കച്ചൻ മാത്യു, തെക്കുംകാലായിൽ ജിജോമോൻ ജോർജ് എന്നിവർ സൂക്ഷിച്ച് വച്ചിരുന്ന ചാരായമാണ് എക്സൈസ് സംഘം പിടികൂടിയത്. ലിറ്ററിന് 700 രൂപ നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നത്. വോട്ടെണ്ണൽ ദിനം വിൽപ്പനയ്ക്കായാണ് കൂടുതൽ അളവിൽ ചാരായം നിർമ്മിച്ച് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. തങ്കച്ചനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
എക്സൈസ് വരുന്ന കണ്ട് ജിജോ മോൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഓടി രക്ഷപ്പെട്ട ജിജോമോനായുള്ള അന്വേഷണവും ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
Previous Post Next Post