ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച്‌ കേന്ദ്രസർക്കാർ


ന്യൂഡൽഹി : ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച്‌ കേന്ദ്രസർക്കാർ.
വിശദ കൂടിയാലോചനകള്‍ക്കുശേഷം പുതുക്കി പ്രസിദ്ധീകരിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു.

1995ലെ കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിനു പകരമായാണ് കഴിഞ്ഞ നവംബറില്‍ പുതിയ ബ്രോഡ്കാസ്റ്റിങ് ബില്‍ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ടെലിവിഷൻ മാത്രം ഉള്‍പ്പെട്ടിരുന്ന പഴയ നിയമത്തില്‍ ഒ.ടി.ടിയടക്കമുള്ളവയെ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ബില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ സൂചന. 

എന്നാല്‍, സമൂഹമാധ്യമങ്ങള്‍ക്ക് പുറമെ വിവിധ കണ്ടന്റ് ക്രിയേറ്റർമാർ, ഓണ്‍ലൈൻ പോർട്ടലുകള്‍, വെബ് സൈറ്റുകള്‍ എന്നിവരെക്കൂടി ബില്ലിന്റെ പരിധിയില്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു. ഇതോടെ നിയമവിദഗ്ധരടക്കമുള്ളവർ വിയോജിച്ച്‌ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു പ്രധാന വിമർശനം. ഇതോടെയാണ് കേന്ദ്രസർക്കാർ നിലപാട് മാറ്റുന്നതെന്നാണ് സൂചന. 

നവംബറില്‍ പ്രസിദ്ധീകരിച്ച ബില്ലില്‍ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈൻ മാധ്യമങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വിശദീകരിക്കുന്നത്. 
Previous Post Next Post