'മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിന്മേലുള്ള കടന്നാക്രമണം': പോരാട്ടത്തില്‍ അണിചേരാന്‍ ഏഴു മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്റെ കത്ത്




ചെന്നൈ : കേന്ദ്ര സര്‍ക്കാരിന്റെ ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയ നീക്കം ഫെഡറലിസത്തിനെതിരായ നഗ്‌നമായ ആക്രമണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഈ അന്യായമായ നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ഒത്തൊരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും കത്തെഴുതി.

പാര്‍ലമെന്റ് സീറ്റുകളുടെ പുനര്‍നിര്‍ണയം ഫെഡറലിസത്തിനു നേര്‍ക്കുള്ള നഗ്‌നമായ കടന്നാക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും ഭരണമികവും പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ന്യായമായി ലഭ്യമാകേണ്ട ശബ്ദത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള ശിക്ഷിക്കലാണിത്. ഈ ജനാധിപത്യ അനീതി നമ്മള്‍ക്ക് അനുവദിച്ചു കൊടുക്കാനാകില്ല. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി എന്നിവര്‍ക്കും കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ പാര്‍ട്ടി നേതാക്കന്മാര്‍ക്കുമാണ് സ്റ്റാലിന്‍ കത്തയച്ചത്.
أحدث أقدم