അടിവയറ്റിലെ കൊഴുപ്പു നീക്കാന്‍ ശസ്ത്രക്രിയ.. യുവതിയുടെ കൈകാലുകളിലെ വിരലുകള്‍ മുറിച്ചുമാറ്റി.. സംഭവം തിരുവനന്തപുരത്ത്….


        
അടിവയറ്റിലെ കൊഴുപ്പു നീക്കാന്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ, അണുബാധയേറ്റ് ഗുരുതാരവസ്ഥയിലായിരുന്ന യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ നീതുവിന്റെ ഇടതു കൈകാലുകളിലെ വിരലുകളാണ് സ്വകാര്യ ആശുപ്രതിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. നീതുവിന്റെ ഭര്‍ത്താവ് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്മറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ പൊലീസ് കേസ് എടുത്തു.


ഫെബ്രുവരി 22ന് ആണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. 23നു ഡിസ്ചാർജായി.ഉച്ചയോടെ അമിത ക്ഷീണം ഉണ്ടായതിനെ തുടര്‍ന്ന് ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചപ്പോല്‍ ഉപ്പിട്ട കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി. രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയലാസിസിനു വിധേയമായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയുമായിരുന്നു. 10 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതിനോടകം ചെലവായതെന്നും നീതുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടിസ് നല്‍കി അടപ്പിച്ചെന്നു കഴക്കൂട്ടം പൊലീസ് പറഞ്ഞു, കേസ് എടുത്തു.


أحدث أقدم