മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി. വനംവകുപ്പിന്‍റെ തെരച്ചിലിൽ കേരള എസ്റ്റേറ്റിലെ എസ് വളവിനു സമീപത്തായാണ് കടുവയെ കണ്ടെത്തിയത്. നാലംഘ സംഘം പുറപ്പെട്ടതായും മയക്കുവെടി വയ്ക്കാനുളള തയാറെടുപ്പുകൾ നടക്കുന്നതായും വനംവകുപ്പ് അറിയിച്ചു.
കടുവ പ്രദേശത്തിറങ്ങുന്നതിന്‍റെ പല സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ആർആർടി സംഘത്തിന്‍റെ 10 മീറ്റർ അടുത്തുവരെ കടുവയെത്തിയെങ്കിലും വെടിവയ്ക്കാനായിരുന്നില്ല. കരുവാരക്കുണ്ട് കണ്ണൻകൈ ഭാഗത്താണ് ഇപ്പോള്‍ കടുവയെ കണ്ടത്. വനംവകുപ്പിലെ നാലംഗ ടീം കടുവയെ ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച (May 15) ആണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. തുടർന്ന് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല. 50 അംഗങ്ങളുള്ള ആര്‍ആര്‍ടി ടീം 4 സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുകയും പ്രദേശത്ത് 50 ഓളം ക്യാമറകളും ഡ്രോണ്‍ ക്യാമറകളടക്കം സ്ഥാപിച്ചിരുന്നു.