‘കുറ്റബോധമോ സങ്കടമോ ഇല്ല; സുഖമായി കിടന്നുറങ്ങി’.. കല്യാണിയെ കൊന്ന സ്ത്രീയെ കുറിച്ച് പൊലീസ്.. കൊലയ്ക്ക് വേണ്ടി നടത്തിയത് മികച്ച ആസൂത്രണം….



കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് ലഭിച്ചെങ്കിലും കല്യാണിയുടെ മരണം അവശേഷിപ്പിക്കുന്നത് വലിയ നോവും നിരവധി ചോദ്യങ്ങളും.മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി.കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒന്‍പതു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മൃതദേഹം കുട്ടിയുടെ പിതാവിന്റെ വീടായ പുത്തന്‍കുരിശിലെ മറ്റകുഴിയില്‍ എത്തിക്കും.

. മാനസിക പ്രശ്‌നം കൊണ്ട് തന്നെയാണോ മാതാവ് സ്വന്തം കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്നും യുവതിയെ ചോദ്യം ചെയ്യുന്നത് തുടരും. കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ടാണ് കുട്ടിയെ കൊന്നതെന്ന മൊഴിയിലും പൊലീസ് വ്യക്തത വരുത്തും. മാനസിക പ്രശ്‌നങ്ങള്‍ കൊണ്ട് നടത്തിയ കൃത്യമെന്ന് പറയുമ്പോഴും കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കൃത്യം ചെയ്തത്. കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. വഴിയിലെ സിസിടിവി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ ഉള്‍പ്പെടെ സാക്ഷിമൊഴികളും കുട്ടിയെ കണ്ടെത്തലില്‍ നിര്‍ണായകമായി.

അതേസമയം കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തും. എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. ഇന്നലെ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് കണ്ടെത്തിയത്.മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികളും പറയുന്നു. വഴക്കിന് ശേഷം രണ്ട് മാസത്തോളം യുവതി സ്വന്തം വീട്ടില്‍പ്പോയി നിന്നു. മാനസിക പ്രശ്‌നത്തിന്റെ ചില ലക്ഷണങ്ങളും ഇവര്‍ കാണിച്ചതായി അയല്‍ക്കാര്‍ പറഞ്ഞു. കനത്ത മഴ ആദ്യഘട്ടത്തില്‍ പുഴയിലെ തിരച്ചിലിന് തടസമായിരുന്നുവെങ്കിലും പിന്നീട് പുഴയിലെ ഒഴുക്ക് കുറഞ്ഞത് അനുകൂലഘടകമായി.

Previous Post Next Post