പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി, ഫ്ലെക്സ് അടിച്ച് സ്വന്തം പേരിലാക്കാൻ മാത്രം അറിയാവുന്നവരാണ് ഇടത് നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് രാജീവ് എല്‍ഡിഎഫിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച അവസരങ്ങൾ തേടി കുട്ടികള്‍ സംസ്ഥാനം വിടുകയാണെന്നും, കേരളത്തിലെ 30 ശതമാനം കോളേജ് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഏറ്റവും വലിയ ഐ ഫോൺ ഫാക്ടറിക്ക് കര്‍ണാടകയില്‍ അനുമതി നല്‍കിയിരുന്നുവെന്നും, നിരവധി യുവാക്കള്‍ ഇന്ന് അവിടെ തൊഴിലെടുത്ത് അന്തസോടെ ജീവിക്കുന്നുണ്ടെന്നും രാജീവ് പറഞ്ഞു. ബിജെപിക്ക് മാത്രമാണ് മികച്ച ഭാവി കെട്ടിപ്പടുക്കാൻ വേണ്ട വിദ്യാഭ്യാസവും വൈദഗ്ധ്യവും നല്‍കി യുവാക്കളെ സജ്ജരാക്കാനുള്ള ഇച്ഛാശക്തിയും കാഴ്ചപ്പാടുമുള്ളതെന്നും രാജീവ് അവകാശപ്പെട്ടു.