റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? വേടനെതിരെ അധിക്ഷേപപരാമർശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശശികല.
പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ? പട്ടികജാതി- പട്ടിക വർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടത്?’, സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്ന് പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ പരാമർശിച്ച് അവർ പറഞ്ഞു.
‘വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്. കഞ്ചാവോ***ൾ പറയുന്നതേ കേൾക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. വേദിയിൽ എത്തിച്ച് അതിന്റെ മുന്നിൽ പതിനായിരങ്ങൾ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്.’ അവർ കൂട്ടിച്ചേർത്തു.