ശനിയാഴ്ച പ്രവൃത്തി ദിനം വേണ്ട, ഹൈസ്കൂൾ സമയം കൂട്ടാം; വിദ്യാഭ്യാസ മന്ത്രിക്ക് വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി




തിരുവനന്തപുരം: ഹൈസ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ ശുപാർശ. സ്കൂൾ പരീക്ഷ രണ്ടായി ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്ക്കരിക്കാനും നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെതാണ് ശുപാർശ.

ശനിയാഴ്ച പ്രവൃത്തി ദിനമാക്കേണ്ടതില്ല. വേണമെങ്കിൽ തുടർച്ചയായി 6 ദിവസം പ്രവൃത്തി ദിനം വരാത്തക്ക വിധം മാസത്തിലെ ഒരു ശനിയാഴ്ച പ്രവൃത്തി ദിനമാക്കാം. നിലവിൽ ഓണം, ക്രിസ്മസ്, വാർഷിക പരീക്ഷ എന്നിങ്ങനെ മൂന്ന് പരീക്ഷകളുണ്ട്. ഇത് മാറ്റി ഒക്‌ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. ക്ലാസ് പരീക്ഷയിലൂടെ പഠന നിലവാരം വിലയിരുത്താമെന്നും സമിതി പറയുന്നു.

എൽപി, യുപി ക്ലാസുകളിൽ സമയം വർധിപ്പിക്കേണ്ടതില്ലെന്നും ഹൈസ്കൂൾ തലത്തിൽ ദിവസവും അര മണിക്കൂർ വർധിപ്പിക്കാം. ഇതോടെ അധ്യായന വർഷത്തിൽ 1200 മണിക്കൂർ തികയ്ക്കാം. സ്കൂൾ ഇടവേളകൾ 10 മിനിറ്റാക്കണമെന്നും നിർദേശമുണ്ട്.

ഹൈക്കോടതി നിർദേശ പ്രകാരമാണ് എൻസിഇആർടി സമിതിക്ക് രൂപം നൽകിയത്. കാസർഗോഡ് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.
أحدث أقدم