നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വർ തിരുത്താൻ തയ്യാറായാൽ യുഡിഎഫിലെത്തിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫിലേക്ക് എത്താത്തതിന് പിന്നില്‍ അന്‍വറിന്റെ തന്നെ പരാമര്‍ശങ്ങളാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ‘അന്‍വറിൻ്റെ പരാമര്‍ശങ്ങള്‍ അന്‍വറിന് തന്നെ വിനയായി. അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ സതീശനും അയഞ്ഞേനെ. അന്‍വറിനു മുന്നില്‍ ഇപ്പോഴും വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല. തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ഇനിയും ശ്രമം തുടരും’ കെ സുധാകരന്‍ പറഞ്ഞു. അതേ സമയം തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഭാഗത്ത് നിന്നുള്ള വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കുമെന്നും എന്നാല്‍ മത്സരം കടുക്കാന്‍ സാധ്യതയുണ്ടെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു
താൻ ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് പി വി അൻവർ രംഗത്തെത്തിയിരുന്നു. ഇനി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ശേഷിയില്ല. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.