ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയിൽപ്പെട് തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി ആണ് മരിച്ചത്. 85 വയസായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബംഗാൾ തീരത്തിന് സമീപം അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് മുതൽ അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും രാത്രി കനത്ത മഴ പെയ്തു. നൂറിലേറെ വീടുകൾ രാത്രി തകർന്നു. പലയിടത്തും റെയിൽവേ ട്രാക്കിൽ മരം വീണത് കാരണം റെയിൽ ഗതാഗതം താറുമാറായി. വാഹനങ്ങൾക്ക് മുകളിൽ മരം വീണ് ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റു. മഴയിൽ മരം വീണ് തലസ്ഥാനത്തടക്കം വൈദ്യുതി ബന്ധം തകരാറിലാണ്. വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടം ഉണ്ടായി. രണ്ടായിരം ഹൈടെൻഷൻ പോസ്റ്റുകളും, പതിനാറായിരം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. അൻപതിനായിരം ഇടത്ത് ലൈനുകൾ പൊട്ടിവീണു.