ടോക്കിയോ: കുട്ടികൾക്ക് പേരിടുമ്പോൾ കൂടുതൽ അലങ്കാരങ്ങൾ വേണ്ടെന്ന് ജപ്പാൻ. ഉച്ഛാരണ പ്രശ്നം മുൻ നിർത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിയമം മേയ് അവസാന വാരം തന്നെ പ്രാബല്യത്തിൽ വരും. ജാപ്പനീസ് എഴുത്ത് സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന കാഞ്ജി ചിഹ്നങ്ങളുടെ ഉച്ചാരണത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറ്റുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
മാതാപിതാക്കൾ മറുനാടൻ പേരുകൾ തെരഞ്ഞെടുക്കുമ്പോൾ അത് സർക്കാർ തലത്തിലെ ഉദ്യോഗസ്ഥർക്കിടയിലും സ്കൂളുകളിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ കലാപരമായ പേരുകളൊന്നും കുട്ടികൾക്ക് ഇടരുതെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ മാതാപിതാക്കൾ പേരിന്‍റെ ഉച്ചരണമടക്കമുള്ളവ പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നായിരുന്നു നിയമം. തെറ്റായ ഉച്ചാരണം ഒഴിവാക്കാനാണ് ഇത്തരമൊരു രീതി പിന്തുടർന്നിരുന്നത്. എന്നാൽ ചൈനീസ് ചിഹ്നമായ കാഞ്ജിയുടെ ഉപയോഗത്തെ വിലക്കുന്നതായിരുന്നില്ല.
എന്നാൽ, പുതിയ രീതിയിൽ കാഞ്ജി ചിഹ്നങ്ങലിൽ മാറ്റം വരുത്തുന്നതിനെ വിലക്കുന്നു. രാജ്യത്തിന് പുറത്തു നിന്നുള്ള പേരുകൾ സർക്കാരിന് തലവേദനയാവുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമമെന്നാണ് വിശദീകരണം. ചുരുക്കത്തിൽ സ്വന്തം മക്കൾക്ക് എന്ത് പേരിടണം എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ജപ്പാനിൽ മാതാപിതാക്കൾക്കില്ല.