ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി 10 മാസമുള്ള കുഞ്ഞ് മരിച്ചു; പിതാവിനെതിരേ പരാതി നല്‍കി അമ്മ






മംഗളൂരു: അച്ഛന്‍ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വിഴുങ്ങിയതിനെ തുടർന്ന് തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. സംഭവത്തില്‍ തന്‍റെ ഭർത്താവിന്‍റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്‍റെ മരണത്തിനു കാരണമായതെന്ന് കാണിച്ച് അമ്മ പൊലീസിൽ നൽകി.

മംഗളൂരുവിലെ അഡയാറിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്.

ജൂൺ 14ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയത്. ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചതിനു പിന്നാലെ ദമ്പതികൾ കുഞ്ഞിനെ ഉച്ചകഴിഞ്ഞ് 3.30 ഓടെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15ന് രാവിലെ 10.25 ഓടെ കുട്ടി മരിച്ചു.

കുഞ്ഞിന്‍റെ മരണത്തിനു കാരണം ബീഡിക്കുറ്റി വിഴുങ്ങിയതാണെന്നു വ്യക്തമായതിനു പിന്നാലെ യുവതി മംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇഴഞ്ഞു തുടങ്ങിയ കുട്ടി, സാധനങ്ങളില്‍ പിടിക്കാനും വായയിലിടാന്‍ ശ്രമിക്കുന്നതിനാല്‍ ബീഡിക്കുറ്റി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി എറിയരുതെന്ന് ഭര്‍ത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്‍റെ അശ്രദ്ധയാണ് കുഞ്ഞിന്‍റെ ജീവന്‍ പോകാന്‍ കാരണമായതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ഇവന്‍റ് സ്ഥാപനത്തിലെ ജീവനക്കാരനും കുഞ്ഞിന്‍റെ പിതാവുമായ ബിട്ടു കുമാറിനെതിരേ അനാസ്ഥ മൂലമുള്ള മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post