പാലക്കാട്: മണ്ണാർക്കാട് ഹെൽത്ത് സെന്‍ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി. ഡിഎംഒ യുടെ നിർദേശ പ്രകാരം മണ്ണാർക്കാട് ഹെൽത്ത് സെന്‍ററിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
ഗുളികയുടെ വിതരണം എവിടെ നിന്നാണെന്നും സ്റ്റോക്ക് ഉൾപ്പെടെയുളള കാര്യങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കും. മണ്ണാർക്കാട് സ്വദേശി ആസിഫിന്‍റെ മകനു വേണ്ടി വാങ്ങിയ മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.
മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരേയും ആരോഗ്യവകുപ്പിനും പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ നഗരസഭയും പരാതി നൽകും.
മരുന്ന് കമ്പനിക്കെതിരേ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ പ്രതികരിച്ചു.