അറബികടലിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു കാലവർഷക്കാറ്റിന്റെ ശക്തി കുറയുന്നു. ഇനിയുള്ളനാല് ദിവസങ്ങൾ കൂടി കാലവർഷ മഴ ഇടവേളകളോടെ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ പൊതുവെയും കാസർഗോഡ് കണ്ണൂർ ജില്ലകളിൽ പ്രത്യേകിച്ചും മഴ സാധ്യത കൂടുതലാകുമെന്നാണ് പ്രവചനം. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ജൂൺ 22ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു