ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എം പി സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.
ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കരുതെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ സിപിഐ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എം എ ബേബി വ്യക്തമാക്കിയിരുന്നു.