തിരുവനന്തപുരം: മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആകെ രജിസ്റ്റർ ചെയ്ത 34 കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചുവെന്നും സംസ്ഥാന സർക്കാർ ബുധനാഴ്ച ഹൈക്കോടതിയിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളെ ആസ്പദമാക്കി കേസെടുക്കാനും അന്വേഷിക്കാനും പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. എസ്ഐടിക്ക് മുന്നിൽ മൊഴി നൽകാൻ അതിജീവിതകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകി.
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പ്രത്യേക സംഘത്തിന്‍റെ അന്വേഷണവുമായി സഹകരിച്ചില്ല. തുടർന്നാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്ന് സർക്കാർ അറിയിച്ചു.
മൊഴി നൽകാൻ എസ്ഐടി ആരെയും നിർബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വ്യക്തമാക്കി.