ജയ്പൂർ: രാജസ്ഥാനിൽ ആൾക്കൂട്ട കൊലപാതകം. കാർ പച്ചക്കറി വണ്ടിയിൽ ഇടിച്ചെന്നാരോപിച്ച് യുവാവിനെ ഇരുപതോളം ആളുകൾ ചേർന്ന് അടിച്ച് കൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ബിൽവാരയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ടോങ്ക് സ്വദേശിയായ സിതാറാം കീറാണ് (25) കൊല്ലപ്പെട്ടത്.
സീതാറാമും സുഹൃത്തും കൂടി ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ പച്ചക്കറി വണ്ടിയിൽ ഇടിക്കുകയായിരുന്നു. ആദ്യം പച്ചക്കറി വണ്ടിയുടെ ഉടമ സീതാറാമിനോട് തട്ടിക്കയറി. പിന്നാലെ തടിച്ച് കൂടിയ ആളുകൾ സീതാറാമിനെ വണ്ടിയിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ സീതാറാം കൊല്ലപ്പെട്ടതായി ദൃക്സാക്ഷി പറയുന്നു.
സംഭവത്തിനു പിന്നാലെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സീതാറാമിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽവാർ എംഎൽഎ ഗോപിചന്ദ് മീനയും പ്രതിഷേധത്തിൽ പങ്കുചേർന്നു.
അതേസമയം, മുഖ്യപ്രതി ഷരീഫിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 16 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.