സര്‍ക്കാര്‍ അനാസ്ഥ മൂലം വീട്ടമ്മ മരിച്ചത് കെആര്‍ മീര അറിഞ്ഞില്ലേ?. കാപട്യക്കാരായ സെലക്ടീവ് പ്രതികരണക്കാരെ വലിച്ചു കീറി ‘സുപ്രഭാതം’


 

കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു വേണ്ടി സെലക്ടീവ് പ്രതികരണങ്ങള്‍ നടത്തുന്ന ഇത്തരം നായകര്‍ കോട്ടയം സംഭവത്തെക്കുറിച്ച് മിണ്ടാതെ നടക്കയാണ്. ഒരു വീട്ടമ്മ ചതഞ്ഞരഞ്ഞ് മരിച്ചിട്ടു പോലും കോട്ടയത്തെ സ്ഥിരം താമസക്കാരി കൂടിയായ എഴുത്തുകാരി കെആര്‍ മീര സര്‍ക്കാര്‍ അനാസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുന്ന സര്‍ഗാത്മക ലുബ്ധതയെ രൂക്ഷമായി മുഖപ്രസംഗത്തില്‍ സുപ്രഭാതം വിമര്‍ശിക്കുന്നുണ്ട്. ‘ആടി ഉലയുകയാണ് സര്‍,ആരോഗ്യകേരളം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കാലത്ത് ഇടത് സ്ഥാനാര്‍ത്ഥിക്കായി സംഘടിതമായി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സാംസ്‌കാരിക നായകര്‍ രംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ അനാസ്ഥ മൂലം ആശുപത്രി കെട്ടിടം തകര്‍ന്ന് പാവപ്പെട്ട ഒരു സ്ത്രീ കൊല്ലപ്പെട്ടമ്പോള്‍ അതിനെതിരെ വാ തുറക്കാതിരിക്കുന്ന ബുദ്ധിജീവികളുടെ കാപട്യമാണ് സുപ്രഭാതം പൊളിച്ചടുക്കുന്നത്.

‘കോട്ടയം സംഭവത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സാമൂഹികവിഷയങ്ങളില്‍ നമ്മുടെ സാംസ്‌കാരികനായകരുടെ സെലക്ടീവ് പ്രതികരണങ്ങളാണത്. രണ്ടാഴ്ചമുമ്പ് നടന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വോട്ടഭ്യര്‍ഥിച്ച് എഴുത്തുകാരും സിനിമാപ്രവര്‍ത്തകരുമൊക്കെ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ എം സ്വരാജിനുവേണ്ടി നിലമ്പൂരിലും സാമൂഹികമാധ്യമങ്ങളിലും പ്രചാരണം നയിച്ചവരില്‍ എഴുത്തുകാരി കെ.ആര്‍ മീരയുമുണ്ടായിരുന്നു. കുറേക്കാലമായി കോട്ടയത്താണ് മീര താമസിക്കുന്നത്. സ്വന്തം ജില്ലയില്‍ ഒരു പാവംവീട്ടമ്മ ആശുപത്രിക്കെട്ടിടത്തിനുള്ളില്‍ ചതഞ്ഞരഞ്ഞു മരിച്ചിട്ടും, സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു! തെരഞ്ഞെടുപ്പുകാലത്തുമാത്രം വിരുന്നെത്തി, രാഷ്ട്രീയ, സാമൂഹികപ്രശ്നങ്ങള്‍ വലിയവായില്‍ പറയുന്നത് മാത്രമല്ല സാംസ്‌കാരികപ്രവര്‍ത്തനമെന്ന്, നമ്മുടെ എഴുത്തുകാരിലും ബുദ്ധിജീവി സമൂഹമെന്ന് സ്വയം പുകഴ്ത്തുന്നവരിലും ചിലര്‍ എന്നാണ് തിരിച്ചറിയണം’ എന്നാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ തുറന്ന് എഴുതിയിരിക്കുന്നത്.
Previous Post Next Post