തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെട്ടിട്ടും എം.ആർ അജിത് കുമാർ ഇടപെടാത്തത് കർത്തവ്യലംഘനമാണെന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയത്.
തൃശൂരിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തിൽ ശ്രദ്ധ കൊടുത്തില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ കണ്ടെത്തലുണ്ടായിരുന്നു. മേൽനോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പൂരം മുടങ്ങിയപ്പോൾ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലർത്തിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.