
പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ചതോടെ 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു. പാലക്കാട് ജില്ലയിലുള്ളവർ മാസ്ക് ധരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. രണ്ട് പേരെ കൂടി നിപ രോഗ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെന്നും ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്നും കളക്ടർ പറഞ്ഞു. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചുവെന്നും പ്രിയങ്ക ജി വ്യക്തമാക്കി.
അതേസമയം പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിപ ബാധിച്ച് മരിച്ച 58 കാരൻ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.