
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് യാത്രക്കാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോട്ടയം ആർടിഒയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 26 ന് കോട്ടയം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുന്നത് കണ്ടിട്ടും ഡ്രൈവർ ബസ് മുന്നോട്ടെടുത്തെന്നാണ് പരാതി. ബസിന് പിന്നിലെ ടയറുകൾ കുട്ടിയുടെ കാലിൽ കയറാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡിൽ വീണ വിദ്യാർത്ഥിനി തനിയെ എഴുന്നേൽക്കുകയായിരുന്നു. ബസ് നിർത്താതെ പോയതായി പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തുന്നതുൾപ്പെടെ സ്വകാര്യബസുകളുടെ നിയമലംഘനം വർധിച്ചു വരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ എ. അക്ബർ അലി പരാതിയിൽ പറഞ്ഞു.