
ശബരിമല സന്ദർശിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്ദൻ. 2007 ഡിസംബർ 30 നാണ് ഒന്നാം നമ്പർ കാറില്‍ മുഖ്യമന്ത്രി വി എസ് പമ്പയിലെത്തുന്നത്. അത് ചരിത്രത്തിലേക്കുള്ള കാൽവയ്പ്പായിരുന്നു. അന്ന് എൺപത്തിയഞ്ചുകാരനായ വി എസ് മലകയറുന്നുവെന്ന് അറിയിച്ചതോടെ ഡോളിയും കസേരയും ഒരുക്കി. എല്ലാവരെയും ഞെട്ടിച്ച് കാൽനടയായി കയറുന്നുവെന്ന് വി എസിന്‍റെ പ്രഖ്യാപനമെത്തി. ഒപ്പമുണ്ടായിരുന്ന ആരോഗ്യമന്ത്രി പി കെ ശ്രീമതി, രാജു എബ്രഹാം, കെസി രാജഗോപാൽ എന്നീ എംഎൽഎമാരും ഡോളിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും മലകയറ്റത്തിന്റെ സിദ്ധാന്തം തന്നെ പഠിപ്പിക്കണ്ടെന്ന മട്ടിൽ വി എസ് നടന്ന് തുടങ്ങി. ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉൾപ്പടെയുള്ള സംഘം ഒപ്പം നടന്നു.
മല കയറ്റത്തിനിടെ നീലിമലയും അപ്പാച്ചിമേടും കയറുമ്പോൾ കരിക്കും ജൂസുമായെത്തിയെങ്കിലും വിഎസ് സ്നേഹത്തോടെ നിരസിച്ചു. ഇടയ്ക്ക് ഇരിക്കാൻ കേസര കൊണ്ടുവന്നെങ്കിലും വി എസ് യാത്രയുടെ ഒരു ഘട്ടത്തിലും ഇരുന്നില്ല. ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന അയ്യപ്പൻമാരെ അഭിവാദ്യം ചെയ്ത് വിഎസ് മുന്നോട്ട് നീങ്ങി. ശരം കുത്തിയിലെത്തിയപ്പോൾ വി എസിനായി വെടിവഴിപാട്. വി എസ് സ്വാമിക്ക് വെടിവഴിപാടെന്ന അനൗസ്മെന്റെ കേട്ട് എല്ലാവരും ചിരിച്ചു. ജനങ്ങൾക്ക് വേണ്ടി വെടിവഴിപാട് സമർപ്പിക്കുന്നു എന്നായിരുന്നു വി എസിന്‍റെ പ്രതികരണം.
മതികെട്ടാനും പൂയ്യംകുട്ടിയും തലകുനിച്ചിടത്ത് ശബരിമല കയറ്റം കഠിനമല്ലെന്ന് യാത്രക്കിടിയിൽ വിഎസ് അച്യുതാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വൈകിട്ട് അഞ്ചരക്ക് തുടങ്ങിയ നടത്തം രാത്രി എട്ട് അൻപതിനാണ് ശബരിമലയിൽ അവസാനിച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ ഉന്നതിയിലേക്ക് വി എസ് താണ്ടിയ വഴികളെയും പേരുകേട്ട നിശ്ചയ ദാർഢ്യത്തെയും പിന്നെയുമോർപ്പിക്കുന്നു ആ യാത്ര.