കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ; തിരച്ചില്‍ വൈകിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍




കോട്ടയം: മെഡിക്കല്‍ കോളെജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ തിരച്ചില്‍ വൈകിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍. കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താനാണെന്നും സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാര്‍ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

തിരച്ചില്‍ വൈകിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് താനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ജയകുമാര്‍ പറഞ്ഞത്.

ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകള്‍ ഉപയോഗിച്ചിരുന്നു.

ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തിൽ നിന്നും ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് വ്യക്തമാക്കി.
Previous Post Next Post