‘കുസും സോളാര്‍ പദ്ധതിയില്‍ അനെര്‍ട്ടില്‍ 100 കോടിയോളം രൂപയുടെ ക്രമക്കേട്’, തെളിവുകൾ അടക്കം ചെന്നിത്തല പരാതി നല്‍കി….





കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനമായ അനർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ തുടക്കം മുതലുള്ള ക്രമക്കേടുകളും ടെൻഡർ നടപടികളും അടക്കം അന്വേഷണവിധേയമാക്കണമെന്നാണ്പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ മുഴുവൻ തെളിവുകളോടും കൂടിയാണ് പരാതി നൽകിയിരിക്കുന്നത്. അനർട്ട് സിഇഒയെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.

അഞ്ചു കോടിക്കകത്തു മാത്രം ടെൻഡർ വിളിക്കാൻ അർഹതയുള്ള അനർ്ടട് സിഇഒ 240 കോടി രൂപയുടെടെൻഡറാണ് വിളിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് പത്തിന് പുറപ്പെടുവിച്ച ആദ്യടെണ്ടർ മുതൽ ക്രമക്കേടുകളുടെ ഘോഷയാത്രയാണ്. ഏറ്റവും കുറച്ചു നിരക്ക് നൽതിയ അഥിതി സോളാർ എന്ന കമ്പനി ടെൻഡറിൽ നിന്നു പിൻമാറിയതിൽ വ്യക്തമായ ക്രമക്കേട് ഉണ്ട്. സാധാരണ ഇതുപോലെ കമ്പനികൾ പിന്മാറുമ്പോൾ അവരുടെ തുക കണ്ടു കെട്ടുന്ന കീഴ്വഴക്കമുണ്ട് എന്നാൽ ഇവിടെ ഇത്തരമൊന്നും സ്വീകരിച്ചിട്ടില്ല. ക്രമവിരുദ്ധമായി ഒന്നാം കരാർ റദ്ദാക്കുമ്പോഴും കമ്പനികൾക്ക് ഒരു നഷ്ടവും വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. എന്നാൽ ആദ്യകരാറിനേക്കാൾ വൻ തുക വ്യത്യാസത്തിലാണ് രണ്ടാം ടെൻഡറിൽ കരാർ സ്വീകരിച്ചത്. കേന്ദ്രസർക്കാർ നിശ്ചയിച്ചതിൽ നിന്ന് 145 ശതമാനം വരെ അധികം വരുന്ന തുകയ്ക്കാണ് കരാർ ഉറപ്പിച്ചത്.

റീടെൻഡർ നടത്തിയിട്ടും ടാറ്റാ സോളാറിനെ തെരഞ്ഞെടുക്കാൻ മനപൂർവമായ ശ്രമം നടന്നിട്ടുണ്ട്. അതിനേക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കോണ്ടാസ് ഓട്ടോമേഷൻ എന്ന സ്ഥാപനം ക്വോട്ട് ചെയ്ത തുക ഒഴിവാക്കിക്കൊണ്ടാണ് ടാറ്റയെ തെരഞ്ഞെടുത്തത്. ടെൻഡർ നിയമങ്ങൾക്കു വിരുദ്ധമായി ഇ ടെൻഡറിൽ ക്വോട്ട് ചെയ്ത തുകയുടെ തിരുത്തലും ഇതിനായി നടത്തിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇ ടെൻഡറിലെ തുകയിൽ പോലും തിരുത്തൽ നടത്തിയിരിക്കുന്നത്.


ഈ ഇടപാടുകൾ വഴി സർക്കാരിനുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം ശരിയായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. നിയമവിരുദ്ധ ഇടപാടുകളിൽ ഉൾപ്പെട്ട കൂടുതൽ കുറ്റക്കാരെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. ഇതിനുപുറമെ, പദ്ധതിയുടെ നടത്തിപ്പിൽ വിവിധ ക്രമക്കേടുകൾ ഉണ്ട്. Anneuxre-A1 പ്രകാരം ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും ലംഘിച്ചു, അത് ശരിയായതും നീതിയുക്തവുമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 ഉം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120B ഉം പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടവർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ ഈ കുറ്റകൃത്യങ്ങൾ ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്യാനും നിയമവാഴ്ചയും നീതിയും ഉയർത്തിപ്പിടിക്കുന്നതിനും അതുവഴി വഞ്ചനാപരമായ മാർഗങ്ങളിലൂടെ പൊതു പണം അപഹരിക്കുന്നത് തടയുന്നതിനും ആവശ്യമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു – രമേശ് ചെന്നിത്തല പരാതിയിൽ പറഞ്ഞു.

أحدث أقدم