തിരുവനന്തപുരം: സഹോദരിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു വിലക്കിയ ഡിഗ്രി വിദ്യാർഥിയായ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ബാലരാമപുരം അയണിമൂട് സ്വദേശി സോജൻ (19)നും വിഴിഞ്ഞം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. പാരിപ്പള്ളിയിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം നടന്ന സംഭവത്തിൽ പൂവാർ സ്വദേശിയായ 23 കാരനാണ് കൈയിൽ കുത്തേറ്റത്. ഫോണിൽ വിളിച്ച പെൺകുട്ടിയുടെ സഹോദരനെ നേരിൽ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രി ഉച്ചക്കട വട്ടവിള കുരിശടിക്ക് സമീപം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു.