
കോടഞ്ചേരി സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് പതിമൂന്നോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് അമലിനെ മർദിച്ചത്.
കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മർദനം എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. സ്‌കൂളിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് എത്തിയാണ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
മർദനം സംബന്ധിച്ച് സ്‌കൂൾ ആൻറി റാഗിങ് കമ്മിറ്റിയും രക്ഷിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകി. അമലിനെ വിദ്യാർത്ഥികൾ കൂട്ടമായി മർദിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു.