തൊലിപ്പുറ ചികിത്സ ഫലിക്കില്ല; രാഹുലിന്റെ സസ്‌പെന്‍ഷന്‍ കൊണ്ട് കോണ്‍ഗ്രസിന് രക്ഷപെടാനാവില്ല


ലൈംഗിക പീഡന ആരോപണങ്ങളില്‍പ്പെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ചെയ്തതു കൊണ്ട് മാത്രം കോണ്‍ഗ്രസ് രക്ഷപെടില്ല. അത്രമാത്രം നാറി നാമാവശേഷമായ അവസ്ഥയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ഇത്തരം തൊലിപ്പുറ ചികിത്സ കൊണ്ട് പ്രതിഛായ നഷ്ടം പരിഹരിക്കാനാവില്ല എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ വനിതകളടങ്ങുന്ന നേതാക്കളുടെ അഭിപ്രായം. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് രാജി തീരുമാനം മാറ്റിയതെന്ന പൊതുവെയുള്ള അഭിപ്രായത്തിന് എന്തുമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കണ്ടറിയണം.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത വ്യക്തിയെ ചൊല്ലി ഇനി എന്തെല്ലാം പുകില്‍ ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പു പറയാനാവുന്നില്ല. കോണ്‍ഗ്രസിന്റെ യുവ തലമുറയുടെ പ്രതീകമായി ഉദിച്ചുയര്‍ന്ന രാഹുല്‍ മാങ്കുട്ടത്തില്‍ സ്വയം വരുത്തിവെച്ച വിനകള്‍ പാര്‍ട്ടിയുടെ വരാനിക്കുന്ന തിരഞ്ഞെടുപ്പ് സാധ്യതകളെ ഏതെല്ലാം വിധത്തില്‍ ബാധിച്ചുവെന്ന് കണ്ടറിയണം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം യു ഡിഎഫിനു പൊതു മധ്യത്തില്‍ ലഭിച്ച സ്വീകാര്യതയ്ക്ക് വലിയ തോതില്‍ ക്ഷതം സംഭവിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇപ്പോള്‍ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ വരില്ലാ എന്ന് രാഹുലിന് പോലും ഉറപ്പു പറയാന്‍ കഴിയുന്നില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.

തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം അവശേഷിക്കെ പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കാം എന്ന് അഭിപ്രായപ്പെ ടുന്നവരുണ്ട്. പീഡനത്തിന് ഇരയായവര്‍ ആരെങ്കിലും പോലീസിനെ സമീപിച്ചാല്‍ സ്ഥിതി കൈവിട്ടു പോകുമെന്ന ഭയവും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. രാഹുല്‍ ചെയ്തു കൂട്ടിയ വേണ്ടാതീനങ്ങളുടെ വ്യാപ്തി എന്തുമാത്രമുണ്ടെന്ന് പാര്‍ട്ടിയിലെ ആര്‍ക്കും വേണ്ട അറിവില്ലാത്ത സാഹചര്യത്തില്‍ ഇനി കൂടുതല്‍ വെളിപ്പെടുത്തലോ കേസുകളോ വന്നാല്‍ എങ്ങനെ നേരിടണമെന്ന കാര്യത്തിലും വ്യക്തതയില്ല. പശ്ചാത്താപത്തിന്റെ ലാഞ്ചനപോലും കാണിക്കാന്‍ തയ്യാറല്ലാത്ത രാഹുലിനെ കൂടുതല്‍ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അപകടമു ണ്ടാകുമെന്ന ഭയവും പാര്‍ട്ടിയെ അലട്ടുന്നുണ്ട്.
Previous Post Next Post