
അയൽവാസിയായ യുവതിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അവരുടെ നാല് വയസുകാരനായ മകനെ തട്ടിക്കൊണ്ട് പോയി കുന്നിൻ മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് 15കാരൻ. തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ 4 വയസുകാരൻ ആശുപത്രിയിൽ. ദില്ലിയിലെ ആനന്ദ് പർബതിലാണ് സംഭവം. ട്യൂഷന് പോയ നാല് വയസുകാരൻ തിരിച്ചെത്തുന്ന സമയത്ത് എത്താതെ വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്. മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് 4 വയസുകാരനെ അയൽവാസിയായ 15കാരൻ കൂട്ടിക്കൊണ്ട് പോവുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ 15കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് 4 വയസുകാരനെ തള്ളിയിട്ട സ്ഥലത്തേക്കുറിച്ച് പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് 4 വയസുകാരനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 4 വയസുകാരനൊപ്പമുള്ളത് അയൽവാസിയായ 15കാരനാണെന്ന് പിഞ്ചുകുഞ്ഞിന്റെ അമ്മയാണ് തിരിച്ചറിയുന്നത്.