മോഷണ ശ്രമത്തിനിടെ ഡിജിറ്റൽ ലോക്കർ തുറക്കാനുള്ള രഹസ്യ കോഡ് ലഭിക്കാനായി 50 കാരിയെ ക്രൂരമായി ആക്രമിച്ച് വീട്ടുജോലിക്കാരനും സുഹൃത്തും. പ്രഷർ കുക്കർ ഉപയോഗിച്ച് മുഖം അടിച്ച് തകർത്തതിന് പിന്നാലെ 40ലേറെ തവണയാണ് 50 വയസുകാരിക്ക് കുത്തേറ്റത്. തെലങ്കാനയിലെ കുക്കട്ട്പള്ളിയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. രേണു അഗർവാൾ എന്ന സ്ത്രീയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുത്തേറ്റതും കുത്തിക്കീറിയതുമായ 40 ലേറെ മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. ഇവരുടെ ഫ്ലാറ്റിലെ ജോലിക്കാരനായിരുന്ന ഹർഷ്, അടുത്ത ഫ്ലാറ്റിലെ ജോലിക്കാരനായ റോഷൻ എന്നിവർ ചേർന്നാണ് ക്രൂരമായി 50കാരിയെ കൊന്നത്.
യുവതിയുടെ മുഖം പ്രഷർ കുക്കറുകൊണ്ടുള്ള ആക്രമണത്തിൽ പൂർണമായും തകർന്ന നിലയിലാണ് ഉള്ളത്. കുക്കട്ട്പള്ളിയിലെ സാവൻ ലേക്ക് അപ്പാർട്ട്മെന്റിലായിരുന്നു കൊലപാതകം. റാഞ്ചിയിൽ നിന്നും ജോലിക്കായി നഗരത്തിലെത്തിയവരാണ് സംഭവത്തിലെ പ്രതികൾ. നെറ്റിയിലും, കൈകളിലും, വയറിലും, കഴുത്തിലുമാണ് 50കാരി ഏറ്റവുമധികം ആക്രമണം നേരിട്ടത്.