
ടിവി റിമോട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 76കാരിയായ അമ്മയെ മർദ്ദിച്ചുകൊന്ന ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ബർമിംഗ്ഹാമിലെ വീട്ടിൽ വച്ചുണ്ടായ അക്രമത്തിൽ 39കാരനായ ഇന്ത്യൻ വംശജൻ സുർജിത് സിംഗിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോൾ അനുവദിക്കണമെങ്കിൽ 15 കൊല്ലത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിശദമാക്കി. കഴിഞ്ഞ സെപ്തംബറിലായിരുന്നു 76കാരിയായ അമ്മ മൊഹീന്ദർ കൗറിനെ സുർജിത് സിംഗ് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
വിധവയായ അമ്മയുടെ കെയർടേക്കറായാണ് സുർജിത് സിംഗ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. തുടർച്ചയായി ശകാരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്നാണ് സുർജിത് സിംഗ് കോടതിയിൽ വിശദമാക്കിയത്. സുർജിത് മദ്യപിച്ചും ലഹരിമരുന്നും ഉപയോഗിച്ച വീട്ടിൽ വന്ന സമയത്തായിരുന്നു ടിവി റിമോട്ടിനെ ചൊല്ലി അമ്മയുമായി വാക്കേറ്റമുണ്ടായത്. നിരവധി തവണ ചോദിച്ചിട്ടും റിമോട്ട് നൽകാതെ വന്നതോടെ അമ്മ 39കാരനെതിരെ ശാപവാക്കുകൾ പ്രയോഗിച്ചതോടെ മകൻ അമ്മയെ ആക്രമിക്കുകയായിരുന്നു.