കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 ആയി. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2500 ത്തിലധികം പേർക്ക് പരുക്കേറ്റിട്ടിടുണ്ടെന്നാണ് വിവരം. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഒട്ടേറെ പേർ മണ്ണിനടിയിലാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഞായറാഴ്ച രാത്രി 11.47 ഓടെ തെക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. അൽപ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇക്കാര‍്യം ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.