
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് താൻ ഒരു മന്ത്രിയാണെന്ന് മറുപടി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആദ്യം ഉത്തരം നൽകിയില്ലെങ്കിലും പിന്നീട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സംസ്ഥാനസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അയ്യപ്പസംഗമത്തിലേക്ക് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് സുരേഷ് ഗോപിയെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ അയ്യപ്പ സംഗമത്തിനെതിരെ ബിജെപിയുടെ ഭാഗത്ത് നിന്നും കടുത്തവിമർശനം ഉയർത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയോടുള്ള ചോദ്യവും താനൊരു മന്ത്രിയാണെന്ന അദ്ദേഹത്തിന്റെ മറുപടിയും.