വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ ഇളവ് പുനപ്പരിശോധിക്കണം: സുപ്രീം കോടതി




ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആര്‍ടിഇ) ബാധകമല്ലെന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്. 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമത്തിന്‍റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോയെന്ന് പരിശോധിക്കാന്‍ ജഡ്ജിമാരയ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു.  ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യഭ്യാസ പ്രവര്‍ത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ചട്ടങ്ങള്‍ മറികടക്കാനുള്ള ഉപായമായി പലരും ഉപയോഗിക്കുന്നുവെന്നും കോടതി വിലയിരുത്തി. 

നിലവാരം ഉറപ്പാക്കാനുള്ളതാണ് ആര്‍ടിഇ ബില്ലെന്നും ഭരണഘടനയുടെ 30ാം അനുഛേദം പ്രകാരം സ്ഥാപിക്കുന്ന സ്‌കൂളുകളുടെ ന്യൂനപക്ഷ സ്വഭാവത്തില്‍ മാറ്റം വരുത്തില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിലവില്‍ സര്‍വീസിലുള്ള അധ്യാപകരും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) പാസാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോലിയില്‍ തുടരാനും സ്ഥാനക്കയറ്റത്തിനും പരീക്ഷ പാസായേ തീരൂവെന്ന് കോടതി വ്യക്തമാക്കി.
أحدث أقدم