കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പൊലീസ് പിടിയിലായി. ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.
ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൊലീസെത്തിയത്. കഴിഞ്ഞ 30-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഇയാൾ ഗുരുവായൂരുള്ള ഒരു ഹോട്ടലിൽ പരിശോധനക്ക് വരികയും താത്ക്കാലിക ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ 16ാം തീയതി ഓഫീസിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഓഫീസിൽ ചെന്ന റസ്റ്റോറന്റ് മാനേജറോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത് വാങ്ങുകയും ചെയ്തു. തുടർന്ന് ഫോണിൽ വിളിച്ച് 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ സമയത്താണ് ജയപ്രകാശിന് കാക്കനാട് ഓഫീസിലേക്ക് ട്രാൻസ്ഫർ ആകുന്നത്. ഇത് ഹോട്ടൽ മാനേജരെ അറിയിച്ചില്ല. കാക്കനാട് നിന്ന് കൈക്കൂലി വാങ്ങാൻ തൃശ്ശൂരെത്തി കാത്തുനിന്നു. ഈ സമയത്താണ് വിജിലൻസ് ഡിവൈഎസ്പി ജിം പോളും സംഘവും ട്രാപ്പൊരുക്കി ഇയാളെ കസ്റ്റഡിയിലെടുത്തത്.