കോട്ടയം : കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി കോട്ടയം നഗരത്തിലോടുന്ന സ്വകാര്യ ബസ്സുകൾ .
കോട്ടയം പാമ്പാടി പള്ളിക്കത്തോട് റൂട്ടിൽ ഓടുന്ന മേരിമാതാ ബസ്സിനും , കോട്ടയം റാന്നി റൂട്ടിൽ ഓടുന്ന കെ കെ എം എസ് ബസ്സിനും, കോട്ടയം വടവാതൂർ റൂട്ടിൽ ഓടുന്ന നുവീൻ ബസ്സിനുമെതിരേയാണ് വ്യാപക പരാതി ഉയരുന്നത്.
കഴിഞ്ഞ മാസം അമിത വേഗതയിൽ എത്തിയ മേരീ മാതാ ബസ്സ് കാറിൽ തട്ടി അപകടം ഉണ്ടായി. അന്ന് തലനാരിഴക്കാണ് കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഇതേ ബസ് ഇല്ലിവളവിന് സമീപം വച്ച് സ്കൂൾ വിദ്യാർത്ഥിയുടെ കൈ ഡോറിൽ കുടുങ്ങി അപകടം സംഭവിച്ചിരുന്നു .
അതേ സമയം മേരീ മാതാ ബസ്സിലെ ജീവനക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട് . ബസ്സ് ചാർജിൻ്റെ ബാക്കി ചോദിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇവർ പാമ്പാടി പോലീസിനെ സമീപിച്ചിരുന്നു.
സ്പീഡ് ഗവർണ്ണർ ഉൾപ്പെടെയുള്ള വേഗ നിയന്ത്രണ സംവിധാനങ്ങൾ ബസ്സിൽ പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു .
സമാനമായ രീതിയിലാണ് റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന കെ കെ എം എസ് ബസിന്റെയും നുവീൻ ബസ്സിന്റെയും മരണപ്പാച്ചിൽ.
നിരവധി പരാതികളും അപകടങ്ങളും ഉണ്ടായിട്ടും സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരേ നടപടിയെടുക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും മടി കാണിക്കുകയാണ്