മൂസ്ലീം ലീഗുമായി അഞ്ച് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്... ചര്‍ച്ച സജീവം…




കോഴിക്കോട് : 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം. ഇത് സംബന്ധിച്ച് ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആലോചന നടന്നതായാണ് വിവരം. മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, ഗുരുവായൂര്‍, പൂനലൂര്‍, അഴീക്കോട്, തിരുവമ്പാടി എന്നിവ കോണ്‍ഗ്രസിന് കൈമാറുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കളമശ്ശേരിക്ക് പകരം മുസ്ലീം ലീഗിന് കൊച്ചി നല്‍കിയേക്കും. കെടി ജലീല്‍ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിന്റെ കൈവശമുള്ള തവനൂര്‍ ലീഗിന് നല്‍കിയേക്കും. പകരം ഗുരുവായൂര്‍ സീറ്റ് കോൺഗ്രസ് ആവശ്യപ്പെടും.

2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മേല്‍ക്കൈ നേടിയിരുന്നു.പുനലൂരും ഇരവിപുരവുമായി വച്ചുമാറാനുള്ള സാധ്യതയുമുണ്ട്. മുസ്ലീം ലീഗ് അഴീക്കോടിന് പകരം കണ്ണൂര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, റിജില്‍ മാക്കുറ്റി മികച്ച സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനാല്‍ അതിന് സാധ്യത വിദൂരമാണ്. തിരുവമ്പാടിക്ക് പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നല്‍കിയേക്കും. സീറ്റുകള്‍ വച്ചുമാറുന്നത് കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കളമശേരി കോണ്‍ഗ്രസിന് നല്‍കുന്നതിലൂടെ കൈവിട്ട ഹിന്ദുവോട്ടുകള്‍ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും മുസ്ലീം സാന്നിധ്യം കൂടുതലുള്ള കൊച്ചി ലീഗിന് അനുകൂലമാകുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.

കേരള കോണ്‍ഗ്രസ് ജോസഫിന്റെ കൈവശമുള്ള ഏറ്റുമാനൂരില്‍ കോണ്‍ഗ്രസും അതിനുപകരം പൂഞ്ഞാര്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. കുട്ടനാട് മണ്ഡലവും പരിഗണിക്കുന്നു. കളമശേരിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇതിനകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, സീറ്റ് ലീഗിന് തന്നെ നല്‍കുകയാണെങ്കില്‍, ഷിയാസിനെ ആലുവയില്‍ പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ മൂന്ന് തവണ എംഎല്‍എയായ അന്‍വര്‍ സാദത്തിന് സീറ്റ് ലഭിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അടുത്ത വിശ്വസ്തനെന്നതും ഷിയാസിന് കാര്യങ്ങള്‍ അനുകൂലമാണ്.

Previous Post Next Post