
പൊലീസ് അതിക്രമ പരാതി സംസ്ഥാനത്ത് വ്യാപകമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. 20 ലക്ഷം വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നേതാവ് വർഗീസും സുജിത്തും വഴങ്ങിയില്ല. ബിജെപിയുടെ പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസാണ് ഒത്തുതീർപ്പാക്കിയത്.
കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ ഇളനീര് വെട്ടി മർദ്ദിക്കുകയാണ് ചെയ്തത്. തുടക്കത്തിൽ കേസിൽ ബിജെപി ആവേശത്തോടെ മുന്നോട്ട് പോയി. പിന്നീട് പത്തുലക്ഷം രൂപ വാങ്ങി കേസ് ബിജെപി അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2018ൽ മുരളിക്ക് മർദ്ദനമേറ്റ ദൃശ്യങ്ങളും സന്ദീപ് വാര്യർ പുറത്തുവിട്ടു. ബിജെപിയുടെ നേതാക്കൾ പണം വാങ്ങി അട്ടിമറിച്ചു എന്ന് ആരോപിച്ചത് ബിജെപിയുടെ കൗൺസിലർ തന്നെയാണ്. ഇതിന് ബിജെപി നേതൃത്വം മറുപടി പറയണം.
കുന്നംകുളം സിഐ ഉൾപ്പെടെയുള്ള പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഷാജഹാൻ ഉൾപ്പെടെയുള്ള അഞ്ച് പൊലീസുകാർക്കെതിരെയുള്ള എഫ്ഐആർ ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായെന്നും സന്ദീപ് ആരോപിച്ചു. അതേസമയം, പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷിനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരികയാണ്. പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വയോധികനെ എസ്ഐ പിഎം രതീഷ് മര്‍ദിച്ചതായാണ് പരാതി.