
അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞമാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളുടെ സമീപത്തു കൂടി അമിതവേഗതയിൽ ബസ് ഓടിക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടാവുന്നത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.