ഗുരുവായൂർ മേൽപ്പാലം സാക്ഷാത്‌കരിക്കുന്നതിൽ എംപി എന്ന നിലയിൽ തനിക്കു ഒരു പങ്കുമില്ലെന്ന് ആക്ഷേപിച്ചവരാണു ഗുരുവായൂരിലെ എംഎൽഎയും നഗരസഭാ ചെയർമാനുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, റെയിൽവേ ഉന്നതാധികാരികളുമായി ഇടപെട്ടപ്പോൾ അവർക്ക് സത്യം ബോധ്യപ്പെട്ടു.” ഇവരൊക്കെ വൃത്തികെട്ട രാഷ്ട്രീയക്കളി നടത്തുന്നവരാണ്. പറയാനുള്ളത് നേരിട്ടുപറയണം. ഇവരുടെയൊക്കെ മൂക്കിൻതുമ്പത്തേക്കാണു താൻ തുറന്ന ചർച്ചയ്ക്ക് വന്നിട്ടുള്ളത്. ‘‘നേരിട്ടുവരാൻ തയ്യാറുണ്ടോ?’’- എന്നാണ് സുരേഷ് ഗോപി ചോദിച്ചത്.
നാട്ടുകാരോടു കുശലം പറയാനായിട്ടായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ തൃശൂര്‍ മണ്ഡലത്തിലെ പലയിടത്തായി ആൽത്തറ സഭയും കലുങ്കിലെ സൗഹൃദസഭയുമൊക്കെ ചേർന്നത്. എന്നാൽ കലുങ്ക് സംവാദം വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്നലെ സുരേഷ് ഗോപി പറഞ്ഞു. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് സ്വാഗതാർഹമല്ല. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ ഇക്കാര്യം പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. എനിക്ക് ഇനിയും മൂന്ന് വർഷമുണ്ട്, തെളിയിക്കും. അവിനിശ്ശേരി പഞ്ചായത്ത് അതിനുള്ള ഉദാഹരണമാണ്. ജനങ്ങൾ മനസ്സിലാക്കണം. എല്ലാക്കാലവും ഇവരുടെ തകർന്നാട്ടം നടക്കില്ല, അതൊക്കെ മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അന്ന് പറഞ്ഞത് വ്യക്തമായാണ്. കലുങ്ക് ജനകീയ മുഖമാകരുത് എന്ന് വിശ്വസിക്കുന്നവർക്ക് ഇതിനെ വക്രീകരിക്കാനുള്ള ത്വരയുണ്ടാകും. ക്വാറിയിൽ നിന്ന് പൈസയെടുത്ത ജില്ലാ പ്രസിഡന്റുമാരൊന്നും ഞങ്ങളുടെ പാർട്ടിയിൽ ഇല്ല. ഉണ്ടെന്ന് അറിഞ്ഞാൽ കളയും. തട്ടിപ്പ് നടത്തിയെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുറത്താക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.