അയർലൻഡ് മലയാളി കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് മരിച്ചത്. അണ്ണാൻകുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിലായിരുന്നു ജിബു പുന്നൂസിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസമായി ഇദ്ദേഹം ഇതേ ഫ്ലാറ്റിൽ തനിച്ച് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷം മുൻപാണ് ജിബു പുന്നൂസ് ഈ ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയിൽ ജിബുവിനെ കാണാതിരുന്നതിനെ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഫ്ലാറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അയർലൻഡിലെ ഡബ്ലിൻ തലായിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: സാറ, ജുവാൻ. വാകത്താനം പുല്ലുകാട്ടുപടി നടപ്പുറത്ത് പരേതനായ എൻ. സി. പുന്നൂസ് – ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക, എംടി സെമിനാരി സ്കൂൾ, കോട്ടയം) ദമ്പതികളുടെ മകനാണ്.
സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കലക്ടർ, കോട്ടയം). സഹോദരി ഭർത്താവ്: ജോൺ വർഗീസ് തിരുവല്ല, റിട്ട. തഹസീൽദാർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.