മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്ത സംഭവം.. ശസ്ത്രക്രിയ പരാജയം, തുന്നിച്ചേർത്ത ചെവിയുടെ ഭാഗത്ത്..


വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്ത്രക്രിയ പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ല. തുന്നിച്ചേർത്ത ചെവിയുടെ ഭാഗത്ത് പിന്നീട് പഴുപ്പ് കയറുകയായിരുന്നുവെന്നാണ് വിവരം.

മിറാഷിന്റെയും ഭാര്യയുടെയും മകൾ നിഹാരയാണ് ദുരിതമനുഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു ആക്രമണം. അപ്രതീക്ഷിതമായി എത്തിച്ചേർന്ന തെരുവ് നായ ചെവി കടിച്ചുപറിക്കുകയായിരുന്നു.

സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവർ ഓടിയെത്തി നായയെ ഓടിച്ചുവെങ്കിലും, നിഹാരയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ ചെവിയുടെ ഭാഗം നിലത്തു വീണ നിലയിൽ കണ്ടെത്തിയ ബന്ധുക്കൾ അതിനെ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലെത്തിച്ചു.

ആദ്യമായി സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, നിഹാരയെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വാക്സിനേഷൻ കഴിഞ്ഞ് ചെവി പുനർസ്ഥാപിക്കുന്നതിനായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി.

ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് ഉറപ്പായി പറയാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നു ഡോക്ടർമാർ വ്യക്തമാക്കിയതായി നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു. ആക്രമിച്ച തെരുവ് നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

Previous Post Next Post