ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസമാകും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുക.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനും കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പതിച്ച പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. മുരാരിബാബുവിന്റെ അറസ്റ്റോടെ അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്ക് നീങ്ങുകയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.