‘മോദിയുടെയും യോഗിയുടെയും സ്വപ്‌നത്തിലുള്ള പുതിയ ഇന്ത്യയിതാണ്…’ മുസ്ലീമായതിന്റെ പേരിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി..


മുസ്ലീമായതിന്റെ പേരിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലാ വനിതാ ആശുപത്രിയിലാണ് സംഭവം. ജാനുപൂരിലെ ചന്ദ്‌വാക്ക് സ്വദേശിനിയായ ശമ പർവീൻ എന്ന യുവതിയാണ് ഡോക്ടർക്കെതിരെ ​ഗുരുതര ആരോപണവുമായി ​രംഗത്തെത്തിയത്. ആശുപത്രിയിലെ വനിതാ ഡോക്ടർ തന്നെ ചികിത്സിക്കാൻ തയ്യാറായില്ല എന്നാണ് യുവതി പറയുന്നത്.

ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ട കാര്യം പറയുന്ന ശമ പർവീന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ‘മതമേതാണെന്ന് ചോദിച്ചതിന് ശേഷം ദൈവത്തിന്റെ രൂപമായി കണക്കാക്കുന്ന ഡോക്ടർ ചികിത്സ നിഷേധിച്ചു. യുപിയിലെ ജോൺപുരിലാണ് ഈ സംഭവം. യോഗിയുടെയും മോദിയുടെയും സ്വപ്‌നത്തിലുള്ള പുതിയ ഇന്ത്യയിതാണ്,’ അദ്ദേഹം കുറിച്ചു.

‘അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുവരരുത്. അവൾ മുസ്‌ലിമാണ്. ഞാൻ അവളെ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ,’ എന്ന് ഡോക്ടർ പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.


വീഡിയോ വൈറലായതിന് പിന്നാലെ ജോൺപുർ ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥർ ഡോക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം പെരുമാറ്റം വച്ചുപുലർത്തില്ലെന്നും ഒരു ഡോക്ടർ മതം നോക്കി രോഗിയുടെ ചികിത്സ നിഷേധിക്കരുതെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Previous Post Next Post